If I am really a part of your dream, you'll come back one day..

If I am really a part of your dream, you'll come back one day...

Search This Blog

Sunday, October 3, 2010


ഏതൊരു മനുഷ്യ സ്നേഹിയേയും ഭീതിയുടെ മുള്‍മുനയില്‍ നിര്‍ത്തുന്ന ചില സംഭവങ്ങള്‍ക്ക് നമ്മുടെ കൊച്ചു കേരളം സാകഷ്യം വഹിക്കുകയുണ്ടായി. മത സൌഹാര്‍ദത്തിനു പേരുകേട്ട നമ്മുടെ നാട്ടില്‍ ഇപ്പോള്‍ നടക്കുന്നത്, അത്‌ തല്ലിത്തകര്‍ക്കാന്‍ കരുതി കൂട്ടിയുള്ള ശ്രമങ്ങള്‍. തൊടുപുഴയില്‍ ആരാധനാലയത്തില്‍ നിന്നും മടങ്ങി വരികയായിരുന്ന കോളേജ് അദ്ധ്യാപകന്‍ ടി.ജെ.ജോസെഫിനെ അമ്മയുടെയും,സഹോദരിയുടെയും മുന്നില്‍ വെച്ച് ഒരു കൂട്ടം ആളുകള്‍ മാരകായുധങ്ങള്‍ കൊണ്ടു ആക്രമിക്കുകയും, അദ്ദേഹത്തിന്ടെ കൈ വെട്ടിമാറ്റുകയും ചെയ്തു. മതനിന്ദ അടങ്ങിയ ചോദ്യ പേപ്പര്‍ തെയ്യാറാക്കി എന്ന കേസില്‍ പ്രതിയാണ് ഈ അദ്ധ്യാപകന്‍. അതിന്ടെ പേരില്‍ അദ്ദേഹം ഇപ്പോള്‍ ജോലിയില്‍ നിന്നും സസ്പെന്‍ഷനിലാണ്. ചെയ്ത കുറ്റത്തിന് ക്രിമിനല്‍ കേസില്‍ നടപടികള്‍ നേരിടുന്നുമുണ്ട്.കുട്ടികള്‍ക്ക് മതേതരത്വ പാഠങ്ങള്‍ പറഞ്ഞുകൊടുക്കുവാനും മതങ്ങളുടെതന്നെ ബഹുമാന്യത ബോധ്യപ്പെടുത്തിക്കൊടുക്കുവാനും ബാധ്യതയുള്ള ആളാണ്‌ ഈ അദ്ധ്യാപകന്‍. അതിനു പകരം അദ്ദേഹം മതനിന്ദക്ക് തുനിഞ്ഞിട്ടുന്ടെങ്കില്‍ അത്‌ അദ്ദേഹം ചെയ്ത അപരാധം തന്നെ. എന്നാല്‍ അത്‌ വിചാരണ ചെയ്യാനും,ശിക്ഷ വിധിക്കാനുമെല്ലാം അധികാരം പക്ഷേ, നമ്മുടെ നീതിന്യായ സംവിധാനങ്ങള്‍ക്കാണ്‌. നിയമത്തെ മറി കടക്കാനും നിയമ നടപടികള്‍ പൂര്‍ത്തിയാകും മുമ്പ് ശിക്ഷ വിധിച്ചു നടപ്പിലാക്കാനും ഒരു പറ്റം ആക്രമികള്‍ക്ക് ധൈര്യമുണ്ടായി എന്നതാണ് തൊടുപുഴ സംഭവത്തിലെ ഏറ്റവും ഗുരുതരമായ പ്രശ്നം.

ഈ സംഭവം കഴിഞ്ഞ് തൊട്ടടുത്ത ദിവസം തന്നെയാണ് നിലമ്പൂരില്‍ ട്രെയിന്‍ അട്ടിമറിക്കാന്‍ ശ്രമം ഉണ്ടായത്. നിലമ്പൂര്‍- ഷോര്‍ണൂര്‍ പാസഞ്ചര്‍ വണ്ടിയുടെ ഇരുപത് സ്ഥലത്താണ് ബ്രേക്ക് പൈപ്പ് മുക്കാല്‍ ഭാഗത്തോളം മുറിച്ചത്. കേരളത്തില്‍ ഇത്രയും വലിയ ആസൂത്രിതമായ അട്ടിമറി ശ്രമം ഇത് ആദ്യമാണ്.അധ്യാപകന് നേരെ നടന്ന ആക്രമണവും, തീവണ്ടി അട്ടിമറിക്കാനുള്ള നീക്കവും തമ്മില്‍ ബന്ധമുണ്ടെന്ന് പറയാനുള്ള തെളിവുകളൊന്നും ഇതു വരെ ലഭിച്ചിട്ടില്ലെന്നാണ് അറിയുവാന്‍ കഴിഞ്ഞിട്ടുള്ളത്. എന്നാല്‍ കേരളത്തില്‍ മനുഷ്യത്വ ഹീനമായ ആക്രമണങ്ങളും, കൂട്ടക്കൊലകളും ആസൂത്രിതമായി സംഘടിപ്പിക്കുവാന്‍മടിയില്ലാത്ത ശക്തികള്‍ പ്രവര്‍ത്തിക്കുന്നു എന്ന് സംശയ രഹിതമായി തെളിയിക്കുന്നതാണ് ഈ രണ്ടു സംഭവങ്ങളും. മത സൌഹാര്‍ദം തകര്‍ക്കാന്‍ മനപൂര്‍വ്വമുള്ള ഗൂഡാലോചനകള്‍ നാട്ടില്‍ അവിടെയുമിവിടെയും നടക്കുന്നുണ്ട്. മതത്തിന്ടെ പേരില്‍ അതിന് വിദേശത്തു നിന്നുപോലും പണവും, പിന്തുണയുമെത്തുന്നു. ആയുധ പരിശീലനവും വിഷലിപ്തമായ ആശയ പ്രചാരണവും നടത്തി നാടിനെ അശാന്തിയിലേക്ക് നയിക്കുന്ന സംഘടനകള്‍ക്ക് പ്രോത്സാഹനമോ, സംരക്ഷണമോ നല്‍കുന്നവരും, സഹായം സ്വീകരിക്കുന്നവരും മനസ്സിരുത്തി ചിന്തിക്കേണ്ട ഘട്ടമാണിത്. രാജ്യത്തിന്ടെ മറ്റു പല ഭാഗത്തും ഭീകരാക്രമണങ്ങളും ദുരന്തങ്ങളും അരങ്ങേറുമ്പോഴും ഏറെക്കുറെ ശാന്തമായ സംസ്ഥാനമായിരുന്നു കേരളം. ഇന്നാട്ടിലെ മത നിരപേക്ഷതയും, സൌഹാര്‍ദ്ദവും, സമാധാനവും തകര്‍ക്കാനുള്ള ഏത് നീക്കത്തെയും സര്‍വ്വ ശക്തിയുമെടുത്ത് തോല്‍പ്പിക്കേണ്ടതാണ്. സമൂഹത്തെ മതപരമായും സാമുദായികമായും വേര്‍തിരിക്കാനുള്ള വര്‍ഗ്ഗീയ ശക്തികളുടെ സങ്കുചിതവും, ആത്മഹത്യാപരവുമായ ശ്രമങ്ങളെ തുറന്നെതിര്‍ക്കാനും പ്രതിരോധിക്കാനും വിശ്വാസികളും, മതേതര സമൂഹവും ഒന്നാകെ ഉണരണം. കാരുണ്യവും, സഹ ജീവികളോടുള്ള സ്നേഹവുമാണ് എല്ലാ മതങ്ങളും മുന്നോട്ടു വെക്കുന്നത്.

യഥാര്‍ത്ഥ വിശ്വാസിക്ക് ഒരിക്കലും ഒരു വര്‍ഗ്ഗീയവാദിയാകാനോ, തീവ്രവാദ പ്രവര്‍ത്തനം ഏറ്റെടുക്കുവാനോ കഴിയില്ല.
വിശ്വാസത്തിന്ടെ മറവില്‍ വിശ്വാസികളെ വര്‍ഗ്ഗീയ തീവ്രവാദ പ്രവര്‍ത്തനങ്ങളിലേക്ക് വഴി തെറ്റിക്കാനും അവരെ വീടിനും, നാടിനും കൊള്ളരുതാത്തവരാക്കി മാറ്റുകയും ചെയ്യുന്ന പ്രവര്‍ത്തനം ഏത് ഭാഗത്തു നിന്നായാലും അത്‌ ചെറുക്കപ്പെടെണ്ടാതാണ് .

സാമുദായിക മൈത്രിയുടെ ഊടും പാവും മുറിയുന്നുവെങ്കില്‍ അത്‌ കൂട്ടിച്ചേര്‍ക്കാന്‍ സമുദായ-മത സംഘടനകളും നേതാക്കളും മുന്‍കൈ എടുക്കണം.ഓരോ ചെറിയ ചലനത്തിനും പിന്നില്‍ വലിയ അപകടത്തിന്ടെ സൂചനകള്‍ ഒളിക്കുന്നുണ്ട് എന്ന് കണ്ണ് തുറന്നു കാണാന്‍ പോലീസും, രഹസ്യാന്വേഷകരും തയ്യാറാവണം. ഭരണാധികാരികള്‍ കൂടുതല്‍ ജാഗ്രത പാലിക്കണം. അരാജകത്വത്തിലേക്ക് വഴി തുറക്കാനാണ് തൊടുപുഴയിലെ അധ്യാപകനും, അദ്ദേഹത്തോട് പക വീട്ടിയവരും തുനിഞ്ഞത്. യാതൊരു മാര്‍ദവവുമില്ലാതെ നാം നേരിട്ടേ മതിയാവൂ ഇത്തരം പ്രവണതകളെ.

Sunday, July 11, 2010

നഷ്ട സ്വര്‍ഗങ്ങള്‍...

തികച്ചും അപ്രതീക്ഷിതമായിട്ടായിരുന്നു ഞാന്‍ അയാളെ പരിചയപ്പെടുന്നത്... അന്ന് ഞാന്‍ ഇവിടെയെത്തിയിട്ട് ദിവസങ്ങളെ ആയിട്ടുള്ളൂ.കണ്ണൂരുകാരന്‍ സുധിയുടെ കള്ള ടാക്സിയില്‍ ബുറയിദ എന്ന സ്ഥലത്തേക്ക് എന്റെ iqama (Resident permit) വാങ്ങാനുള്ള യാത്ര. 360 km യാത്ര.രാത്രിയിലെ ഈ യാത്രക്കിടയിലാണ് ഞാന്‍ അയാളെ പരിചയപ്പെടുന്നത്.


തലയില്‍ ആകെയുള്ള കുറച്ചു മുടി നരച്ചിരിക്കുന്നു. നീണ്ട താടിയേയും നര കവര്‍ന്നിരുന്നു.

ആ രൂപത്തിന് ഒട്ടും യോജിക്കാത്ത ടീ ഷര്‍ട്ടും,പാന്റ്സുമാണ് വേഷം. പ്രായം അറുപതു കഴിഞ്ഞിരിക്കണം.അയാള്‍ ഇടയ്ക്കിടെ ഫോണെടുത്തു ആരെയോ വിളിക്കാന്‍ ശ്രമിക്കുന്നുണ്ട്;പക്ഷെ മറുതലക്കല്‍ ആരും പ്രതികരിക്കുന്നില്ല.
കാര്‍ നല്ല വേഗതയിലാണ്.ഞാന്‍ പുറത്തേക്ക് നോക്കി... പട്ടണം കഴിഞ്ഞിരിക്കുന്നു. ഇരു വശത്തും വിശാലമായ മരുഭൂമി.നിലാവില്‍,മരുഭൂമിയിലെ മണല്‍ത്തിട്ടകള്‍ നന്നായി കാണാം. ഇടയ്ക്കിടെ കൂട്ടമായി പ്രത്യക്ഷപ്പെടുന്ന ഈന്തപ്പനകള്‍ ... കാഴ്ചകളൊക്കെ എനിക്ക് വല്ലാത്തൊരു അനുഭവമായിരുന്നു. മരുഭൂമിയിലൂടെ എന്റെ ഭാര്യയുടെ, മോന്റെയും കയ്യും പിടിച്ചു നടക്കണം. മരുഭൂമിയെ മേല്‍ക്കൂരയില്ലാത്ത വീടാക്കി അങ്ങനെ നടന്നു കൊണ്ടേയിരിക്കുക. ഒരിക്കലും പകല്‍ വരരുതേ എന്ന് ഉള്ളാലെ പ്രാര്‍ഥിച്ചു കൊണ്ടേയിരിക്കുക.

"അതേ, ട്രാഫിക്‌ ചെക്ക്‌ പോയിന്റ്‌ വരുന്നുണ്ട്. അവര്‍ ചോദിച്ചാല്‍ സദീഖിനെ കാണാന്‍പോവുകയാണെന്ന് പറഞ്ഞേക്കണം"
ഡ്രൈവറുടെ വാക്കുകള്‍ എന്റെ ചിന്തക്ക് ഭംഗം വരുത്തി. "സദീക്കോ?അതാരാ?"
"ഓ.. പുതിയ ആളാണല്ലോ. ഞാനത് മറന്നു. അറബിയില്‍ സദീക്ക് എന്ന് വെച്ചാല്‍ കൂട്ടുകാരന്‍." ഡ്രൈവറുടെ മറുപടി.
ദൂരം ഒരുപാട് പിന്നിട്ടിരിക്കുന്നു... അടുത്തിരിക്കുന്ന ആളിനെ ഇതുവരെ പരിചയപ്പെട്ടില്ലല്ലോ, എന്ന് അപ്പോഴാണ്‌ ഓര്‍ത്തത്.
"നാട്ടില്‍ എവിടെയാ?" ചോദ്യം അയാള്‍ കേട്ടില്ലെന്നു തോന്നുന്നു... അതിനാല്‍ ആവര്‍ത്തിച്ചു.
"കാസര്‍ഗോഡ്‌" മുഖത്തേക്ക് ഒന്ന് നോക്കുകപോലും ചെയ്യാതെയായിരുന്നു മറുപടി.
"ഇവിടെയെത്തീട്ട്..?" ആ ചോദ്യം അയാള്‍ക്ക്‌ ഇഷ്ട്ടപ്പെട്ടില്ലെന്നു തോന്നുന്നു. അല്പം
പരുഷമായ ഒരു നോട്ടമായിരുന്നു മറുപടി.
"42 വര്‍ഷമായി ഞാനിവിടെയെത്തീട്ടു..."
കേള്‍ക്കുമ്പോള്‍ ഞെട്ടാതിരിക്കുന്നത് എങ്ങനെ!
അയാള്‍ കഥനം തുടര്‍ന്നു. എല്ലാം ആരോടൊക്കെയോ പറയാന്‍ കാത്തു വച്ചത് പോലെ. ആരുമൊന്നും ചോദിക്കുന്നുണ്ടാവില്ല. അങ്ങനെ എല്ലാം ഉള്ളില്‍ കലങ്ങിയുറഞ്ഞു, ഒടുക്കം അയാള്‍ പോലും ഇല്ലാതാവുക.


"ആറാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ ബാപ്പ മരിച്ചു. എനിക്ക് താഴെ മൂന്നു പേരുണ്ട്. ഒരാണും രണ്ടു പെണ്ണും.ഞങ്ങളുടെ വിശപ്പടക്കാന്‍ ഉമ്മ വല്ലാതെ കഷ്ട്ടപ്പെടുന്നുണ്ടായിരുന്നു. ഞങ്ങളെയൊക്കെ പഠിപ്പിക്കാനും,വിശപ്പടക്കാനും ഉമ്മയുടെ വരുമാനം പോരെന്നു വന്നപ്പോള്‍ ഞാന്‍ പഠനം നിര്‍ത്തി.അടുത്ത വീട്ടിലെ ഹംസക്കാന്ടെ കൂടെ മംഗലാപുരത്തു മാര്‍ക്കെറ്റില്‍ പോയിത്തുടങ്ങി. പല...പല...ജോലികള്‍.. കൂടപ്പിറപ്പുകളുടെ പഠനത്തിനും മറ്റും പണം പോരെന്നു വന്നപ്പോഴാണ്....."

അയാള്‍ പറഞ്ഞു നിര്‍ത്തി.
ആ നിശബ്ദതയില്‍ ആ ഇന്നലെയിലൂടെ താനും ഉഴറി നീങ്ങുകയാണോ എന്നോര്‍ത്തു. എങ്ങെല്ലാമോ പോറല്‍ വീഴ്ത്തുന്ന ചിത്രങ്ങള്‍...

"മംഗലാപുരത്തുനിന്നും വണ്ടി കയറി. കൃത്യമായി പറഞ്ഞാല്‍ 1968 ല്‍ ഒരു റമദാനില്‍ ആയിരുന്നു യാത്രയുടെ തുടക്കം. ഈന്തപ്പഴവുമായി വന്ന ഒരു ലോഞ്ച് ബേപ്പൂര്‍ പുറം കടലില്‍ ഞങ്ങളെയും കാത്തിരിക്കുന്നുണ്ടായിരുന്നു. ഞങ്ങള്‍ 27 പേര്‍. ആ യാത്രക്ക് ആകെ ചെലവ് ആയിരം രൂപ. ആ വലിയ തുക സംഘടിപ്പിക്കാന്‍ ഞാന്‍ പെട്ടൊരു പാട്.... ഇതില്‍ ചെറിയൊരു തുകയെ ലോഞ്ച്കാരനുള്ളൂ. ബാക്കി കമ്മിഷനാണെന്ന വിവരം പിന്നീടാണ് അറിഞ്ഞത്. ഗോതമ്പ് പൊടികൊണ്ട്‌ ഉണ്ടാക്കിയ പത്തിരിയാണ് ഭക്ഷണം. കടലില്‍ നിന്നും ചൂണ്ടയിട്ടു പിടിക്കുന്ന മീന്‍ കൊണ്ടുണ്ടാക്കുന്ന കറിയും ...
ദിവസങ്ങള്‍ നീണ്ട യാത്ര.. ഒട്ടും അനുകൂലമല്ലാത്ത കാലാവസ്ഥ... ഞങ്ങളില്‍ പലര്‍ക്കും അസുഖം പിടിപെട്ടു. മൂന്നു പേരുടെ നില ഗുരുതരമായിരുന്നു. അതില്‍ ഒരാള്‍ മരണമടഞ്ഞു... മുഷിഞ്ഞ ഒരു തുണിയില്‍ പൊതിഞ്ഞ് ആ മൃതശരീരം കല്ലുകെട്ടി കടലില്‍ താഴ്ത്തി. ചേതനയറ്റ കൂട്ടുകാരന്ടെ ശവ ശരീരം പതുക്കെ, പതുക്കെ കടലിലേക്ക്‌ താഴുന്ന രംഗം ഇന്നും മനസ്സിലുണ്ട്... ഒളി മങ്ങാതെ... മരണംവരെ ആ ചിത്രം മനസ്സില്‍ നിന്നും മായില്ല... പതിനെട്ടാം രാത്രി മലഞ്ചെരിവിനടുത്തു ലോഞ്ച് നിന്നു... ഇരുട്ടിന്റെ അവ്യക്തതയിലേക്ക് ഞങ്ങള്‍ ചാടി നീന്തി... നീന്തല്‍ അറിയാത്തവരെ പോലും അവര്‍ അടിച്ചു ചാടിച്ചു. എത്ര പേര്‍ കരകയറിയെന്നോ, കരപറ്റിയവര്‍ തന്നെ പിന്നീട് ജീവിത ക്ലേശങ്ങളുടെ കൊടും ചുഴിയില്‍ പെട്ടുപോയോ എന്നൊന്നും ,എനിക്കിപ്പോഴും അറിയില്ല...
റമദാനിലെ ആ തണുപ്പുള്ള രാത്രിയില്‍ അകലെയുള്ള വെളിച്ചം ലകഷ്യമാക്കി കുറെ നടന്നു... ഒട്ടകത്തെ മേക്കുന്ന അറബി നാടോടികളുടെ ഒരു ചെറു കുടിലായിരുന്നു അത്‌... വിശന്നു വലഞ്ഞ ഞങ്ങള്‍ക്ക് അവര്‍ വയറു നിറയെ ഒട്ടകത്തിന്ടെ പാലും, കാരക്കയും തന്നു. പിന്നീട്, ആംഗ്യ ഭാഷയില്‍ കൂരിരുട്ടിലൂടെ ഒരു ഒറ്റയടിപ്പാത കാണിച്ചു തന്നു... നേരം പുലരുമ്പോള്‍ ഒരു റോഡിലെത്തി. അവിടെ നിന്നും ഒരു യമനിയുടെ ട്രക്കില്‍
കയറി ദമ്മാമില്‍ ഇറങ്ങി...ഇപ്പോള്‍ ഇവിടെ റിയാദില്‍... "
"വല്ല കാപ്പിയോ, ചായയോ കഴിക്കണമെങ്കില്‍ ഇറങ്ങിക്കോളൂ..."
ഡ്രൈവര്‍ വണ്ടി നിര്‍ത്തി.
ഞങള്‍ ഇറങ്ങിയില്ല. ഒരുതരം ഭയം. ആ സീറ്റില്‍ അങ്ങനെ അല്ലി പിടിച്ചിരിക്കാന്‍ തോന്നി.
"ഇതിനിടയില്‍ നാട്ടിലേക്ക്...?"
മൂന്നു നാല്‌ തവണ പോയി.. ആദ്യത്തേത്, എന്റെ രണ്ടാമത്തെ പെങ്ങളുടെ നിക്കാഹിന്... അവര്‍,മൂന്ന് പേരുടെ വിവാഹവും നന്നായി നടന്നു... അവരൊക്കെ ഇന്ന് വല്യ നിലയിലുമെത്തി... രണ്ടാമത്തെ യാത്രയിലായിരുന്നു, എന്റെ വിവാഹം. ഇന്നത്തെപ്പോലെ ഫോണ്‍ ഒന്നുമില്ലല്ലോ... വല്ലപ്പോഴും വരുന്ന കത്തുകള്‍ മാത്രം... ബാപ്പയായ വിവരം കത്ത് വഴിയാണ് അറിഞ്ഞത്‌. മൂന്നാമത് നാട്ടിലെത്തിയപ്പോള്‍ മോള്‍ക്ക്‌ വയസ്സ് ആറ് കഴിഞ്ഞിരിക്കുന്നു...
വീണ്ടും ബാപ്പയായ വിവരവും കത്തുവഴി തന്നെയാണ് അറിയുന്നത്... അവനിപ്പോള്‍ കോളേജിലാണ്...
നമ്മളിവിടെ കഷ്ട്ടപ്പെട്ടാലും അവര്‍ നന്നായി ജീവിക്കട്ടെ... എന്റെ പുതിയ വീടിന്ടെ ഫോട്ടോ കാണണോ...?
ബാഗില്‍ നിന്നും ഒരു ഫോട്ടോയെടുത്തു അയാള്‍ എന്നെ കാണിച്ചു... മനോഹരമായ ഒരു വീട്...
"നേരിട്ട്, വീടും വീട്ടുകാരെയുമൊക്കെ കാണണമെന്നുണ്ട്. എനിക്കിവിടെ നിന്നും കിട്ടുന്ന ഈ ചെറുസംഖ്യ യാത്രക്കുപയോഗിച്ചാല്‍ ..... അവിടത്തെ കാര്യങ്ങളാകെ കുഴയും... "
വീണ്ടും ഫോണെടുത്തു അയാള്‍ വിളിക്കാന്‍ ശ്രമിച്ചു. അയാള്‍ കുറെ നേരം പുറത്തേക്ക് നോക്കിയിരുന്നു...

"അവിടെ ഇപ്പൊ,വല്യ തിരക്കായിരിക്കും... അതാ ആരും ഫോണ്‍ എടുക്കാത്തത്... ഇന്നെന്ടെ മോളുടെ നിക്കാഹാണേ..."
ഞങ്ങളുടെ സംഭാഷണം അവിടെ മുറിഞ്ഞു...
എതിരെ വരുന്ന വാഹനങ്ങളുടെ വെളിച്ചത്തില്‍ അയാളുടെ മുഖം അവ്യക്തമായി കാണുന്നുണ്ടായിരുന്നു... ആ കണ്ണുകള്‍,നിറഞ്ഞു ഒലിക്കുന്നതും....


ഇങ്ങനെ എത്ര പേരുണ്ടാകും ഈ മണലാരണ്യത്തില്‍.പ്രവാസത്തിന്റെ ഇരുണ്ട വേദനകള്‍ പേറി... ഇന്ന് പ്രവാസം എന്റെയും ജീവിതത്തിന്ടെ ഭാഗമായിക്കഴിഞ്ഞിരിക്കുന്നു.. ഒന്നില്‍നിന്നും മറ്റൊന്നിലേക്കു പകര്‍ന്നുപോകുന്ന ഒരു യാത്രപോലെ അത്‌. പുതിയ പാഠങ്ങള്‍,പുതിയ അനുഭവങ്ങള്‍ , എന്നും ഓര്‍ത്തുവെക്കാനുള്ള കുറെ ഓര്‍മ്മകള്‍.

പ്രവാസമെന്നാല്‍ ഏകാന്തതയുടെ തടവാണെന്ന് ഓരോ പ്രവാസിയും പലപ്പോഴും തിരിച്ചറിയുന്നു.തൊട്ടടുത്തുള്ളവനെപ്പോലും അറിയാതെ ആരവങ്ങളിലലിഞ്ഞു സ്വയം ചിന്തയുടെ വല്‍മികങ്ങളില്‍ കൂടി അങ്ങനെ കടന്ന്...

ജീവിതത്തിന്ടെ അനിവാര്യതകള്‍ പ്രവാസികളാക്കിയപ്പോള്‍ മടക്കയാത്ര സ്വപ്നം കണ്ട്, യാന്ത്രികതയുടെ തടവറകളില്‍ ജീവിതം ഹോമിക്കുന്നവരായി ഓരോ പ്രവാസിയും മാറുന്നു.
കൊടും ചൂടിന്ടെ ആധിക്യം, അനന്തമായി പരന്നുകിടക്കുന്ന മരുഭൂമി. ചൂടുപിടിച്ച മണലും വായുവും.... കൃത്രിമ തണുപ്പിന്ടെ കുളിരില്‍ ആശ്വാസം കണ്ടെത്തുമ്പോഴാണ് ഓരോ പ്രവാസിയും തിരിച്ചറിയുന്നത്‌; മകര മാസക്കുളിരിനെയും,പുഴയോരത്തെ തെന്നലിനെയും താന്‍ എത്രമാത്രം പ്രണയിച്ചിരുന്നുവെന്ന്....

Sunday, April 18, 2010

'' സ്വപ്‌നങ്ങള്‍.... സ്വപ്നങ്ങളേ നിങ്ങള്‍......."


ഞാന്‍ മനസ്സിലാക്കിയേടത്തോളം പുതുതായി പ്രവാസജീവിതം
ആരംഭിക്കുന്ന ഒരാള്‍ അനുഭവിക്കുന്ന പല പ്രശ്നങ്ങളില്‍
ഒന്നാണ് ഉറക്കമില്ലായ്മ എന്നത്. കുടുംബ ജീവിതം ആരംഭിച്ച് ഏറെ
വൈകാതെയാണ് അയാള്‍ ഈ മണലാരണ്യത്തില്‍
എത്തി ചേര്‍ന്നതെങ്കില്‍ ഉറക്കമില്ലായ്മയുടെ ആഴവും,പരപ്പും ഏറാനും
ഇടയുണ്ട്. ഇങ്ങനെ ഉറക്കം കിട്ടാതെ ദിവസങ്ങള്‍ തള്ളിനീക്കിയവര്‍
ഏറെയുണ്ടിവിടെ. ഉറക്കം കിട്ടാതെയുള്ള ഈ കിടപ്പില്‍ നമ്മളെ
അസ്വസ്ഥമാക്കുന്ന കാരണങ്ങള്‍ എല്ലാവരിലും ഏറെക്കുറെ
ഒന്നുതന്നെയാവും. പ്രിയപ്പെട്ടവരെ പിരിഞ്ഞിരിക്കേണ്ടി
വരുന്ന അവസ്ഥ, നാട്ടില്‍ നമ്മെയും കാത്തിരിക്കുന്ന ബാധ്യതകള്‍,
നമ്മെ കാത്തിരിക്കുന്നവരുടെ പ്രതീക്ഷകള്‍....
ഇങ്ങനെ കാരണങ്ങള്‍ ഒരുപാടങ്ങ്‌ നീളും. എല്ലാ ഓര്‍മകളുടെയും ഒടുക്കം
നമ്മള്‍ അറിയാതെ ഉറക്കത്തിലേക്കു വഴുതി വീഴുകയും ചെയ്യും.

ഇതിനിടയില്‍ ,എന്നോ ഒരു ദിവസമാണ് ഒരു സ്വപ്നം കണ്ടു ഞാന്‍
ഞെട്ടിയുണര്‍ന്നത്. പിന്നീട് ഉറക്കം വരുന്നതേയില്ല.എഴുന്നേറ്റിരുന്നു.
അല്‍പം വെള്ളം കുടിച്ചു വീണ്ടും കിടന്നു. കുറെ കഴിഞ്ഞു വീണ്ടും
ഉറക്കത്തിലേക്ക്...
ഇവിടെയാണ്‌ രസം. ഏത് സ്വപ്നം കണ്ടു കൊണ്ടാണോ ഞാന്‍
ഞെട്ടി ഉണര്‍ന്നത്; ആ സ്വപ്നത്തിന്ടെ ബാക്കിയാണ് ഇപ്പോള്‍
കണ്ടുകൊണ്ടിരിക്കുന്നത് ! എന്താ,വിശ്വാസം വരുന്നില്ലേ?
ഞാന്‍ പലരോടും പറഞ്ഞു. അവര്‍ക്കൊന്നും ഇങ്ങനെ ഒരനുഭവം
ഇതിനു മുമ്പ് ഉണ്ടായിട്ടില്ലപോലും...
സ്വപ്നം കണ്ട കഥ, ആരോടെങ്കിലും പറഞ്ഞാല്‍ അവര്‍ ഉടനെ
ചോദിക്കുന്ന ഒരു ചോദ്യമുണ്ട്.
"എപ്പോഴാ സ്വപ്നം കണ്ടത്?പുലര്‍ചെയാണോ?"
പുലര്‍ച്ചെ കാണുന്ന സ്വപ്നം ഫലിക്കും എന്ന് മുതിര്‍ന്നവര്‍ പറയും.
ചിരിച്ചു തള്ളാന്‍ വരട്ടെ... കണ്ട സ്വപ്‌നങ്ങള്‍ ഫലിച്ച അനുഭവങ്ങള്‍
പലര്‍ക്കും ഉണ്ടായിട്ടുണ്ട്.
പരീക്ഷയെ കുറിച്ച് വല്ലാതെ ഉത്കണ്ടയുള്ള ഒരു കുട്ടി,
പിറ്റേ ദിവസത്തെ ചോദ്യ പേപ്പര്‍ സ്വപ്നം കണ്ടതായി
എവിടെയോ വായിച്ചിട്ടുണ്ട്. അത്രയ്ക്ക് ദുരൂഹമാണ് സ്വപ്നം
എന്ന ഈ പ്രതിഭാസം!
സ്വപ്നം കാണാത്തവരായി ആരങ്കിലും ഉണ്ടാവാനിടയില്ല.
മനുഷ്യര്‍ മാത്രമല്ല,പക്ഷികളും,മൃഗങ്ങളും സ്വപ്‌നങ്ങള്‍ കാണാറുണ്ട്‌ പോലും..
ദിവസം 2 മണിക്കൂറെങ്കിലും ഒരു മനുഷ്യന്‍ സ്വപ്നം കാണുമെന്നാണ്
ആധുനിക വൈദ്യശാസ്ത്രം പറയുന്നത്.അപ്പോള്‍,ശരാശരി ഒരു മനുഷ്യന്‍
തന്ടെ ആയുസ്സിന്ടെ 6 വര്‍ഷമെങ്കിലും സ്വപ്നം കണ്ടു തീര്‍ക്കുന്നു എന്നര്‍ത്ഥം!
എന്നാല്‍ ,എന്താണ് സ്വപ്നം എന്ന് ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ?
എന്താണ് സ്വപ്നം,എന്ന കാര്യത്തില്‍ ആധുനിക വൈദ്യശാസ്ത്രത്തിന്
വ്യക്തമായ ഒരുത്തരം ഇത് വരെ നല്‍കാന്‍ കഴിഞ്ഞിട്ടില്ല.
ദിവസം 2 മണിക്കൂറെങ്കിലും സ്വപ്നം കാണുന്ന നമ്മള്‍,അതില്‍ പലതും
രാവിലെ എഴുന്നേല്‍ക്കുമ്പോഴേക്കും മറക്കുകയാണ് പതിവ്.
പല കാര്യങ്ങളും ഓര്‍ത്തു വെക്കാന്‍ കഴിവുള്ള നമ്മുടെ തലച്ചോറിനെന്താ,
സ്വപ്‌നങ്ങള്‍ മാത്രം ഓര്‍ത്തു വെക്കാന്‍ കഴിയാത്തത്...?
എന്താണ് സ്വപ്നം കാണാന്‍ കാരണം...?
അന്ധന് സ്വപ്നം കാണാന്‍ കഴിയുമോ...?
എങ്കില്‍ ഏത് നിറത്തിലായിരിക്കും അയാള്‍ സ്വപ്നം കാണുന്നത്...?
ചോദ്യങ്ങളുടെ പട്ടിക ഇങ്ങനെ നീളുന്നു...
ഉറക്കത്തില്‍ ഉണ്ടാവുന്ന അവാസ്തവിക അനുഭവമാണ് സ്വപ്നം.
ചിന്തകള്‍,അനുഭവങ്ങള്‍,അനുഭൂതികള്‍,വികാരങ്ങള്‍,കാഴ്ചകള്‍,
ശബ്ദങ്ങള്‍,സംഭവങ്ങള്‍ തുടങ്ങിയവയുടെ ഒരു പരമ്പരയാണ് സ്വപ്നം
എന്ന് പറയാം. ഇത് കേവലം ഇന്ദ്രിയ അനുഭൂതികളുടെ പ്രതികരണമല്ല.
പൂര്‍വ്വാനുഭൂതികളുടെ ശുദ്ധമോ,കലര്‍പ്പുള്ളതോ
അയഥാര്‍ത്ഥ ബോധാവസ്ഥയിലെ
അനുസ്മരണമാവണം സ്വപ്‌നങ്ങള്‍. സമ്പൂര്‍ണനിദ്രയില്‍
സ്വപ്ന ദര്‍ശനം ഉണ്ടാവുന്നില്ല. കാരണം,പൂര്‍ണനിദ്രയിലൊഴികെ
മനസ്സ് എപ്പോഴും പ്രവര്‍ത്തിക്കുന്നു.
ഇരുപതാം നൂറ്റാണ്ടിലാണ്‌ സ്വപ്ന പഠനം പുരോഗമിച്ചത്.
1900 -ല്‍ പ്രസിദ്ധപ്പെടുത്തിയ സിഗ്മണ്ട് ഫ്രോയിഡിന്ടെ,
"Interpretation of Dreams" എന്ന പുസ്തകം സ്വപ്നങ്ങളുടെ
ശാസ്ത്രീയ പഠനത്തിലേക്ക് വെളിച്ചം വീശിയിട്ടുണ്ട്. മനസ്സിന്ടെ
അബോധതലവുമായി ബന്ധപ്പെടുത്തിയാണ് ഫ്രോയിഡ് തന്ടെ
സിദ്ധാന്തങ്ങള്‍ സ്ഥാപിക്കുന്നത്. ഉറക്കത്തിലുള്ള ഒരാളെ നിരീക്ഷിച്ചാല്‍
സ്വപ്ന ദര്‍ശനസമയം കൃത്യമായി കണ്ടെത്താം. ത്വരിത നേത്രചലനം,
ജാഗ്രതാവസ്ഥയിലെന്നതുപോലുള്ള മസ്തിഷ്ക തരംഗങ്ങള്‍, ഉയര്‍ന്ന
നിരക്കിലുള്ള ശാരീരിക പ്രവര്‍ത്തനങ്ങള്‍ എന്നിവയിലൂടെയാണിത്
മനസ്സിലാക്കുന്നത്. ഉറങ്ങുമ്പോള്‍ ഏതാണ്ട് ഒന്ന്-ഒന്നര മണിക്കൂര്‍
ഇടവിട്ടാണ് സ്വപ്നസമയം ആവര്‍ത്തിക്കുന്നത്.
ബൗദ്ധിക പ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടെത്താന്‍ സ്വപ്നങ്ങള്‍ക്ക്
കഴിയുമെന്ന് ചില പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. ജര്‍മന്‍ ഓര്‍ഗാനിക്
കെമിസ്റ്റ് ആയ August Kekulé യുടെ benzene റിംഗ് തന്നെ ഉദാഹരണം.
benzene ന്ടെ സ്ട്രക്ചര്‍ എത്ര ആലോചിച്ചിട്ടും kekule ക്ക് പിടികിട്ടിയില്ല.
ഒരു ദിവസം ഉറക്കത്തില്‍ മൂപ്പര്‍ ഒരു സ്വപ്നം കണ്ടു.ഒരു സര്‍പ്പം
തന്‍റെ വാല് വായില്‍ കടത്തിയതായി! ഉടനെ ഉറക്കമുണര്‍ന്ന
ശാസ്ത്രഞ്ജന്‍ benzene റിംഗ് വരച്ചു പോലും!!
എങ്കില്‍പിന്നെ , കലാസാഹിത്യ സൃഷ്ടികളുടെ കാര്യത്തില്‍ സ്വപ്നം
എത്ര പ്രചോദനമായിട്ടുണ്ടാവും ... അല്ലേ?

ക്ലാസ്സ്‌ മുറിയില്‍ പലപ്പോഴും ഞാന്‍ കുട്ടികളോട് ചോദിച്ചിട്ടുണ്ട്.
'നീയെന്താടാ സ്വപ്നം കാണുകയാണോ'എന്ന്. സ്വപ്നം കാണാനല്ലേ സര്‍
നമ്മുടെ രാഷ്‌ട്രപതി നമ്മോടു പറഞ്ഞതെന്ന്, ആരും തിരിച്ചു ചോദിക്കാത്തത്
എന്റെ ഭാഗ്യം! നന്നായി സ്വപ്നം കാണുന്നവനെ നല്ലൊരു കലാകാരനോ,
ശാസ്തജ്ഞനോ ഒക്കെ ആവാന്‍ കഴിയൂ... എന്നാണല്ലോ.
എന്തായാലും,നമുക്ക് നല്ല സ്വപ്‌നങ്ങള്‍ കണ്ടുകൊണ്ടെയിരിക്കാം.
ഓരോ സ്വപ്നവും നമ്മെ തഴുകി ഉറക്കട്ടെ. വയലാറിന്ടെ വരികള്‍
മൂളികൊണ്ട്‌ ഞാനും ഉറങ്ങാന്‍ കിടക്കട്ടെ....
ഇന്നെങ്കിലും കുറെ നല്ല സ്വപ്ങ്ങള്‍ കാണാം എന്ന പ്രതീക്ഷയോടെ.....
"സ്വപ്‌നങ്ങള്‍.... സ്വപ്നങ്ങളെ നിങ്ങള്‍
സ്വര്‍ഗ്ഗ കുമാരികളല്ലോ.....
നിങ്ങളീ ഭൂമിയില്‍ ഇല്ലായിരുന്നെങ്കില്‍,
നിശ്ചലം ശൂന്യമീ ലോകം....
സ്വപ്‌നങ്ങള്‍.... സ്വപ്നങ്ങളെ നിങ്ങള്‍......"

Monday, January 18, 2010

വംഗ ദേശത്തെ ചുവപ്പിച്ച സൂര്യന്‍

ഇന്ത്യന്‍ രാഷ്ട്രീയത്തിലെ ഒരു സൂര്യ തേജസ്സുകൂടി പൊലിഞ്ഞു. ഇന്ത്യയിലെ ഇടതുപക്ഷ ജനാതിപത്യ മതേതര രാഷ്ട്രീയ ധാരയുടെ ഏറ്റവും സമുന്നത പ്രതീകമായിരുന്നു സഖാവ് ജ്യോതി ബസു. ബംഗാളികളുടെ പ്രിയപ്പെട്ട 'ജ്യോതി ബാബു.' ജ്യോതി ബസുവിന്ടെ മരണത്തോടെ സംശുദ്ധ രാഷ്ട്രീയത്തിലെ ഒരു ശുഭ നക്ഷത്രം കൂടി ഇരുളടഞ്ഞു. ജീവിതകാലം മുഴുവന്‍ തന്ടെ നാടിനും, രാജ്യത്തിനും വേണ്ടി ജീവാര്‍പ്പണം ചെയ്ത്, കളങ്ക രഹിതനായി അവസാന ശ്വാസംവരെ മാതൃകാപരമായി പ്രവര്‍ത്തിച്ച ഒരു നല്ല കമ്മ്യുനിസ്റ്റിനെയാണ് സഖാവിന്ടെ വിയോഗത്തിലൂടെ ലോകത്തിനു നഷ്ടമായിരിക്കുന്നത്.

ജ്യോതിബസു ഇനി നമ്മോടൊപ്പം ഇല്ല. ഇതൊരു ശൂന്യത തന്നെയാണ്. പ്രത്യയശാസ്ത്രത്തെ ഉരുക്കുമുഷ്ട്ടിയാക്കി അനുയായികളെ നിര്‍ബന്ധപൂര്‍വം പ്രസ്ഥാനത്തിലേക്ക് ആകര്‍ഷിക്കുകയോ, തളക്കുകയോ ചെയ്തു എന്ന് പല കമ്മ്യുണിസ്റ്റ് നേതാക്കളെയും കുറിച്ച് വിമര്‍ശകര്‍ അഭിപ്രായപ്പെടാറുണ്ട്. എന്നാല്‍, ബസു തികച്ചും വ്യത്യസ്തനായിരുന്നു. ജനകീയ പ്രശ്നങ്ങളില്‍ ജനങ്ങള്‍ക്കൊപ്പം നിന്നു പോരാടി, പാവപ്പെട്ടവന്ടെയും, മര്‍ദിതന്‍ന്ടെയും മോചനത്തിന് വേണ്ടിയുള്ള പ്രവര്‍ത്തനമായിരുന്നു സഖാവിനെ വേറിട്ട്‌ നിര്‍ത്തുന്നത്. അതുകൊണ്ടുതന്നെയാണ് ലോകത്തുതന്നെ ബാലറ്റ് പേപ്പറിലൂടെ കമ്മ്യുണിസ്റ്റ് പ്രസ്ഥാനത്തെ കാല്‍ നൂറ്റാണ്ട് കാലത്തോളം അധികാരത്തില്‍ നില നിര്‍ത്താന്‍ സഖാവിനു കഴിഞ്ഞത്.

ജ്യോതിബസുവിനെ ഓര്‍ക്കുമ്പോള്‍ ഓര്‍ത്തുപോകുന്ന ഒരു പ്രയോഗമാണ് 'ചരിത്രപരമായ വിഡ്ഢിത്തം' എന്ന വാചകം. 1996 -ഇല്‍ ഇന്ത്യന്‍ പ്രധാനമന്ത്രി പദം ബസുവിനെ തേടിയെത്തിയിരുന്നു. അദ്ധേഹത്തെ പ്രധാനമന്ത്രി പദത്തിലേക്ക് അയക്കാതിരുന്ന പാര്‍ടി തീരുമാനത്തോട് യോജിക്കാത്തവരായി ഇന്നും പാര്‍ട്ടിക്കകത്തും, പുറത്തുമായി നിരവധി പേര്‍ ഉണ്ടെന്നുള്ളത് യാഥാര്‍ത്ഥ്യമാണ്. പാര്‍ട്ടി അന്നെടുത്ത തീരുമാനത്തെയാണ് ബസു 'ചരിത്രപരമായ വിഡ്ഢിത്തം' എന്ന് വിശേഷിപ്പിച്ചത്‌. ആ അഭിപ്രായത്തില്‍ നിന്നും അദ്ദേഹം പിന്നോട്ട് പോയതുമില്ല. എന്നാല്‍ പാര്‍ട്ടി തീരുമാനം അനുസരിക്കുകയും, അതു നടപ്പാക്കാന്‍ ശ്രമിക്കുകയും ചെയ്ത ശേഷം, അദ്ദേഹം നടത്തിയ വ്യക്തിപരമായ പരാമര്‍ശം എന്ന നിലയിലാണ് പാര്‍ട്ടി അദ്ദേഹത്തിന്ടെ അഭിപ്രായ പ്രകടനത്തെ വിലയിരുത്തിയത്. പാര്‍ട്ടിക്ക് മേല്‍ക്കൈ ഇല്ലാത്ത ഭരണത്തില്‍ പങ്കാളിയാവുകയും, പ്രധാനമന്ത്രി സ്ഥാനം സ്വീകരികുകയും ചെയ്‌താല്‍ , പാര്‍ട്ടി ലകഷ്യമിടുന്ന ഭരണം നടപ്പാക്കാന്‍ ആവില്ലെന്നും അതു ഭാവിയില്‍ പാര്‍ട്ടിയുടെ പ്രതിച്ചായയെ പ്രതികൂലമായി ബാധിക്കും എന്നുമായിരുന്നു പാര്‍ട്ടി വിലയിരുത്തല്‍. എന്നാല്‍, പ്രധാനമന്ത്രി സ്ഥാനം ലഭിച്ചാല്‍ അതു പാര്‍ട്ടിയുടെ വളര്‍ച്ചക്ക് ഏറെ സഹായകമാകും എന്ന ജ്യോതിബസുവിന്ടെ അഭിപ്രായത്തോട് വിയോജിക്കാതിരിക്കുവാന്‍ എനിക്ക് കഴിയുന്നില്ല. കോണ്‍ഗ്രെസ്സിന്ടെ വലതുപക്ഷ നയസമീപനങ്ങള്‍ക്കും, ബി.ജെ.പി. സംഘപരിവാര്‍ വര്‍ഗ്ഗീയ മാനിഫെസ്ടോക്കും ബദലായി, മറ്റൊരു ഭരണാനുഭവം ഇന്ത്യക്ക് അനുഭവിക്കുവാന്‍ കഴിയുമായിരുന്നു, ജ്യോതി ബസുവിലൂടെ എന്നു തന്നെയാണ് ഇപ്പോഴും എന്റെ വ്യക്തിപരമായ അഭിപ്രായം.

ലോകമെമ്പാടും കമ്മ്യൂണിസ്റ്റ്‌ ഭരണകൂടങ്ങള്‍ക്ക് പല തരത്തിലുള്ള തിരിച്ചടികള്‍ ഉണ്ടായിക്കൊണ്ടിരുന്ന ഒരു കാലഘട്ടത്തിലായിരുന്നു, ബംഗാളില്‍ ശക്തമായി ജനാധിപത്യ മാനടണ്ടങ്ങളെല്ലാം മാനിച്ചുകൊണ്ട് കമ്മ്യൂണിസ്റ്റ്‌ ഗവന്മെണ്ടിനെ ജ്യോതിബസു തുടര്‍ച്ചയായി അധികാരത്തിലെത്തിച്ചത്. ഉന്നത കുലത്തില്‍ ജനിക്കുകയും, ഉന്നത വിദ്യാഭ്യാസം നേടുകയും ചെയ്ത് ഉന്നതമായ നിലയില്‍ ജീവിക്കാമായിരുന്ന സാഹചര്യങ്ങളെല്ലാം ഉപേക്ഷിച്ചാണ്, സഖാവ് തൊഴിലാളി വര്‍ഗ്ഗത്തിന് വേണ്ടി തെരുവിലിറങ്ങുകയും അവര്‍ക്ക് വേണ്ടി പോരാടുകയും ചെയ്തത്. മുപ്പതാം വയസ്സില്‍ തുടങ്ങിയ രാഷ്ട്രീയ പ്രവര്‍ത്തനം 66 സംവത്സരങ്ങള്‍ തുടര്‍ന്നപ്പോഴും ഒരിക്കല്‍പോലും പ്രസ്ഥാനത്തിന് അതീതനാണെന്ന് ഭാവിക്കാതെ, പ്രസ്ഥാനത്തിന് പോലും തിരുത്തല്‍ ശക്തിയാവാന്‍ കഴിഞ്ഞു എന്നതാണ് ആ വ്യക്തി പ്രഭാവത്തിന്ടെ കാതല്‍.

മരണാനന്തരവും തന്ടെ ശരീരം മറ്റുള്ളവര്‍ക്ക് പ്രയോജനപ്പെടണം എന്ന തീരുമാനത്തിന്ടെ അടിസ്ഥാനത്തിലാണ് സഖാവിന്ടെ കണ്ണുകള്‍ ദാനം ചെയ്യുകയും, മൃത ദേഹം മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ പഠനത്തിനായി വിട്ടുകൊടുക്കുവാനും സഖാവ് തീരുമാനിച്ചത്. സഖാവിന്ടെ വിയോഗത്തോടെ ഒരു യുഗത്തിന് അവസാനമാവുകയാണ്. മരണം ആര്‍ക്കും ഒഴിവാക്കാന്‍ കഴിയുന്നതല്ല. എന്നാലും, ജ്യോതിബസു ഉണ്ടായിരുന്നെങ്കില്‍ എന്ന് ആഗ്രഹിക്കുന്നവരാണ് മഹാ ഭൂരിപക്ഷം പേരും. അത്രമാത്രം പകരം വെക്കാനില്ലാത്തതാണ് ആ നഷ്ടം. ഒരു കാര്യം ഉറപ്പ്. ജ്യോതിബസുവിനെ പോലെ ഒരു ജ്യോതി ഉദയം കൊള്ളാന്‍ ഇന്ത്യന്‍ രാഷ്ട്രീയം ഇനി ഏറെ കാലം കാത്തിരിക്കേണ്ടി വരും; തീര്‍ച്ച.



Life is a clock
Swinging between
Sorrows and joy;
Not between numbers

Life is rain
Smiling and weeping,

Sometimes with its horror
Destroying everything

Life is a bubble
Disappearing in no time
Life is selfish often,

It wants everything for itself
Still life misses something
Worth having

Life is a journey
Sometimes it takes us

To crossroads
And persuades to choose

Between ways...

But it goes on and on
Until it merges into death.


Sunday, January 17, 2010

സ്കൂള്‍ കലോത്സവം:
യാഥാര്‍ത്ഥ്യങ്ങളും പ്രതീക്ഷകളും...

ഒരു സ്കൂള്‍ കലോത്സവത്തിനു കൂടി തിരശ്ശീല വീണിരിക്കുന്നു. നിരവധി ചരിത്ര മുഹുര്‍ത്തങ്ങള്‍ക്ക് സാകഷ്യം വഹിച്ച കോഴിക്കൊടിന്ടെ മണ്ണില്‍ സുവര്‍ണ ജൂബിലിയുടെ നിറവോടെയാണ് ഇത്തവണ കലോത്സവം എത്തിയത്. സംസ്ക്കാര സമ്പന്നമായ ഒരു ജനതയുടെ ഈടു വെപ്പുകള്‍ എന്ന നിലയില്‍ കലാ പ്രകടനങ്ങള്‍ക്കും, സാംസ്കാരിക പരിപാടികള്‍ക്കും അതിന്ടെതായ പ്രാധാന്യം എന്നും കോഴിക്കോട് നല്‍കിയിട്ടുണ്ട്. ഒരുപാട് കലോത്സവങ്ങള്‍ നമ്മുടെ മണ്ണിലൂടെ കടന്നു പോയിട്ടുണ്ടെങ്കിലും, സ്കൂള്‍ തലത്തിലുള്ള യുവജനമേളപോലെ ഇത്രയും ജനകീയമായി മാറുന്ന മറ്റൊരു മേള നമുക്കില്ല എന്നതാണ് യാഥാര്‍ത്ഥ്യം.
കോഴിക്കോട് നടന്ന സുവര്‍ണ ജൂബിലി മേളയെ വേണമെങ്കില്‍ ജന മുന്നേറ്റത്തിന്ടെ കാഹളം എന്ന് വിശേഷിപ്പിച്ചാല്‍ പോലും തെറ്റില്ലെന്ന് തോന്നുന്നു. വിവിധ സ്ഥാപനങ്ങള്‍, സംഘടനകള്‍, അധ്യാപകര്‍, കുട്ടികള്‍, നാട്ടുകാര്‍, എന്നിങ്ങനെ എല്ലാ വിഭാഗക്കാരും ഒരേ മനസ്സോടെ പ്രവര്‍ത്തിച്ചതുകൊണ്ടാണ് ഈ മേള ഒരു വന്‍ വിജയമായി മാറിയത്. മത്സരം നടന്ന എല്ലാ വേദികളും ജന നിബിടമായിരുന്നു. സാധാരണ കാണികള്‍ കുറയുന്ന സംസ്കൃതോത്സവം, അറബി സാഹിത്യോത്സവം എന്നീ വേദികളില്‍പ്പോലും വലിയ ജന പങ്കാളിത്തം ഉണ്ടായി എന്നാണ് അറിയുന്നത്. പതിനായിരങ്ങളാണ് ഓരോ ദിവസവും ഭക്ഷണ ശാലകള്‍ സന്ദര്‍ശിച്ചു, കോഴിക്കൊടിന്ടെ രുചി വൈഭവം തിരിച്ചറിഞ്ഞത്. മേളയില്‍ എത്തിച്ചേര്‍ന്ന എല്ലാവര്‍ക്കും ഭക്ഷണം നല്‍കാനായി എന്നാണ് ഈ മേഖലയില്‍ പ്രവര്‍ത്തിച്ച സുഹൃത്തുകളില്‍ നിന്നും മനസ്സിലാക്കാനായത്.
കഴിഞ്ഞ 50 വര്‍ഷത്തിനിടയില്‍, ഏഷ്യയിലെ ഏറ്റവും വലിയ കലാ മാമാങ്കത്തില്‍നിന്നും നിരവധി താരോദയങ്ങള്‍ ഉണ്ടായിട്ടുണ്ട്.നിരവധി മഞ്ജുവാര്യര്‍ മാരെയും,കാവ്യാ മാധവന്മാരെയും നമ്മുടെ മേളകള്‍ സൃഷ്ട്ടിച്ചിട്ടുണ്ട്. സ്കൂള്‍ സാഹിത്യ സമാജങ്ങളുടെ വലിയൊരു പതിപ്പായാണ്‌ യുവജനോത്സവങ്ങളുടെ തുടക്കം.കഴിഞ്ഞ 50 വര്‍ഷത്തെ ചരിത്രമെടുത്തു പരിശോദിച്ചാല്‍ ഈ രംഗത്ത് വലിയ മാറ്റങ്ങള്‍ വന്നിട്ടുണ്ടെന്ന് മനസ്സിലാകും. നൃത്തവും, സംഗീതവും, അഭിനയവും ചിട്ടപ്പെടുത്തിയെടുക്കുന്ന മേളക്ക് പിന്നീട് ഔദ്യോഗിക സ്വഭാവം കൈവന്നു. കലോത്സവ മാന്വല്‍ നിലവില്‍ വന്നതോടെ ഇത് കൂടുതല്‍ ഗൌരവം നിറഞ്ഞതായി. സ്കൂളും, സബ് ജില്ലയും, ജില്ലയും കടന്ന് സംസ്ഥാനത്ത് എത്തുമ്പോഴേക്കും ഒരു കുട്ടിയുടെ പ്രാവീണ്യം പല തവണ പരീക്ഷിക്കപ്പെടുന്നു. ഗ്രേഡ്, ഗ്രൈസ് മാര്‍ക്ക്‌, സര്‍വോപരി ഇതുവഴി കൈവരുന്ന പ്രശസ്തി ...

ഇങ്ങനെ മേളയില്‍ വിജയിക്കുന്ന കുട്ടിക്ക് മുതല്‍കൂട്ടുകള്‍ ഏറെയാണ്‌. അതെ പോലെ മത്സരതിന്ടെ മുന്നൊരുക്കങ്ങളും, പരിശീലനങ്ങളും തികച്ചും ഗൌരവമായിക്കഴിഞ്ഞു. ഏതെങ്കിലും ഒരു കുട്ടി സ്വന്തം കഴിവിന്ടെ അടിസ്ഥാനത്തില്‍ മാത്രം മേളയില്‍ എത്തിപ്പെടുമെന്ന് തോനുന്നില്ല; അഥവാ ഉണ്ടെങ്കില്‍ തന്നെ അവരുടെ എണ്ണം ശുഷ്കമായിരിക്കും. പലപ്പോഴും മത്സരാര്‍ത്തികളെക്കാള്‍ പിരിമുറുക്കം പ്രകടിപ്പിക്കുന്നത് രക്ഷിതാക്കളും, അധ്യാപകരുമാണ് എന്ന കാര്യത്തില്‍ സംശയമില്ല. വിജയവും അത് വഴിയുണ്ടാകുന്ന പ്രശസ്തിയും മാത്രം ലകഷ്യമിടുമ്പോള്‍ ആരോഗ്യകരമായ മത്സരങ്ങളുടെ മഹത്വം അന്യമാകുന്നു. തങ്ങളുടെ മക്കളുടെ വിജയം മാത്രം ലക്‌ഷ്യം വെച്ചുള്ള, തത്രപ്പാടുകളില്‍ സദാചാര മൂല്യങ്ങളാണ് പലപ്പോഴും നഷ്ടമാകുന്നത്.ഒട്ടും അനഭിലഷനീയമായ ചില പ്രവണതകള്‍ ഈ മേഖലയിലേക്ക് കടന്നു വരുന്നതായി വളരെ വേദനയോടെയാണ് നമ്മള്‍ തിരിച്ചറിയുന്നത്‌. ആയിരങ്ങള്‍ പങ്കെടുക്കുന്ന ഇത്തരം വമ്പന്‍ മേളകളുടെ കൂടപ്പിറപ്പായി ചെറിയ പ്രശ്നങ്ങളെയും, പരാതികളെയും നമുക്ക് കണക്കാക്കാം. എന്തൊക്കെയായാലും, വമ്പിച്ച ജനപങ്കാളിത്തത്തോടെ ഈ മഹാമേള വിജയിപ്പിച്ചു എന്നത് കോഴിക്കോട്ടെ സഹൃദയര്‍ക്കും, സംഘാടകര്‍ക്കും ഏറെ അഭിമാനം നല്‍കുന്ന കാര്യം തന്നെയാണ്.

കലോത്സവതിന്ടെ ചെലവിലെക്കും മറ്റുമായി വലിയൊരു സംഖ്യ സര്‍ക്കാര്‍ ഖജനാവില്‍ നിന്നും പ്രതിവര്‍ഷം ചെലവഴിക്കപ്പെടുന്നുണ്ട്. പലപ്പോഴും പണക്കൊഴുപ്പ് ചിലങ്ക കൊട്ടിയാടുമ്പോള്‍, നിര്‍ധന കലാ പ്രതിഭകള്‍ക്ക് ചുവടു പിഴക്കുന്നു. പണതിന്ടെ ആധിപത്യം മേളകളില്‍ കടന്നുവരുന്നു എന്നത് പുതിയൊരു പരാതിയല്ല. ദരിദ്ര കുടുംബത്തില്‍ നിന്നുമെത്തുന്ന അപൂര്‍വ്വം പേര്‍ ഈ രംഗത്ത് കഴിവ് തെളിയിക്കുന്നു എന്ന വസ്തുത മറന്നല്ല ഇങ്ങനെ പറയുന്നത്. എന്തൊക്കെയായാലും, ഈ താള മേളക്കൊഴുപ്പുകള്‍ അലയടിച്ചുയരുമ്പോള്‍, ഒരു നിര്‍ധന കുടുംബത്തിലെ കലാകാരന്‍ അഥവാ കലാകാരി കലോത്സവ വേദികളില്‍ എത്തണമെങ്കില്‍ ഏറെ കടമ്പകള്‍ കടക്കേണ്ടതുണ്ട്. വിവിധ മത്സരങ്ങളില്‍ പങ്കെടുക്കുന്നതിനു ലക്ഷങ്ങള്‍ ചെലവഴിക്കേണ്ടിവരുന്നുണ്ട് എന്നത് യാഥാര്‍ത്ഥ്യമാണ്. പരിശീലനം മുതല്‍ ചമയം വരെ വന്‍ തുകകള്‍ ചെലവഴിക്കേണ്ടിവരുന്നു. ഇത് താങ്ങാനാവാതെ പല രക്ഷിതാക്കളും നിറകണ്ണുകളോടെ തങ്ങളുടെ കുട്ടികളെ കലയുടെ ലോകത്ത് നിന്നും പിന്‍വലിക്കാന്‍ നിര്‍ബന്ധിതരാവുന്നു. കലോത്സവ വേദിയില്‍ എത്താനാവാതെ തന്ടെ കഴിവുകള്‍ കുഴിച്ചു മൂടേണ്ട അവസ്ഥ നിരവധി പേര്‍ക്ക് ഉണ്ടായിട്ടുണ്ട്.

കലോത്സവ വേദികള്‍ പലപ്പോഴും പണം ഉള്ളവന്ടെ മക്കള്‍ക്ക്‌ മാത്രം അവകാശപ്പെട്ടതാണ് എന്ന വിമര്‍ശനത്തെ നമുക്ക് ഒറ്റയടിക്ക് തള്ളിക്കളയാന്‍ പറ്റുമോ? പാവപ്പെട്ടവന്ടെ കുട്ടികള്‍ക്ക് തന്ടെ സര്‍ഗ വൈഭവം തെളിയിക്കാന്‍ ഈ മേളകള്‍ എത്രമാത്രം പര്യാപ്തമാകുന്നു എന്നതും പരിശോധിക്കപ്പെടണ്ടതല്ലേ? കലയില്‍ താല്പര്യമുള്ള പാവപ്പെട്ടവന്ടെ കുട്ടികളെ പഠിപ്പിക്കുവാനും, അവനെ വേദിയില്‍ എത്തിക്കുവാനും സംവിധാനം ഉണ്ടാവേണ്ടതല്ലേ?
മേളയില്‍ എത്തുന്ന യുവതാരങ്ങളുടെ ആഹ്ലാദരവങ്ങളില്‍ അലിഞ്ഞുചേരുമ്പോള്‍ത്തന്നെ മേളയുടെ കാര്യക്ഷമത വര്‍ദ്ധിപ്പിക്കുവാനുള്ള ആലോചനകളും,തീരുമാനങ്ങളും സമൂഹത്തില്‍ നിന്നും ഉയര്‍ന്നുവരേണ്ടതാണ്. അവസരങ്ങള്‍ എല്ലാവര്‍ക്കും കിട്ടണം. എങ്കില്‍ മാത്രമേ ജനകീയമായ നിലയില്‍ കല പ്രോത്സാഹിപ്പിക്കപ്പെടുകയുള്ളൂ.

Wednesday, December 23, 2009

പ്രിയരേ,

ഏറെ വൈകിയാണെങ്കിലും ഒടുവില്‍
ഞാനും എത്തിച്ചേര്‍ന്നിരിക്കുന്നു.
ഇവിടെ...
ഈ ഓര്‍ക്കുട്ടിലൂടെ പുതുതായി വന്നു ചേര്‍ന്ന
പ്രിയ ചങ്ങാതിമാരെല്ലാം സ്വന്തമായി ഒന്നോ,അതില്‍ കൂടുതലോ
ബ്ലോഗുകള്‍ സൃഷ്ടിച്ചിരിക്കുന്നു.
ഇവര്‍ക്കെല്ലാം ആവാമെങ്കില്‍
എന്തുകൊണ്ട് എനിക്കായിക്കൂടാ... ?
അല്പം അഹങ്കാരത്തോടെയാണ് ഈ ചിന്ത മനസ്സിലേക്ക്
കടന്നു വന്നത്.
എന്നാല്‍ ,പലരുടെയും ബ്ലോഗുകള്‍ സമ്പന്നമായിരിക്കുന്നത്
മനോഹരമായ കഥകളും,കവിതകളും,ലേഖനങ്ങളുമായാണ്,എന്ന യാഥാര്‍ത്ഥ്യം
ഞാനിപ്പോള്‍ മനസ്സിലാക്കുന്നു.
അവരെപ്പോലെയൊന്നും ഒരു വരിപോലും എഴുതുവാന്‍ എനിക്കാവില്ല എന്ന കാര്യം
എന്തിനു ഞാന്‍ മറച്ചു വെക്കണം...?
നിങ്ങളുടെ മുന്നില്‍ മനസ്സ് തുറന്നില്ലെങ്കില്‍
പിന്നെ,ഞാനെങ്ങനെ നിങ്ങളുടെ
ചങ്ങാതിയാവും...
ഒരു സാമൂഹ്യ ജീവിയെന്ന നിലയില്‍ , സാമൂഹ്യ പ്രതിബദ്ധതയുള്ള പൌരനെന്ന നിലയില്‍
എന്റെ ചിന്തകളും ,ആശങ്കകളും ,പ്രതീക്ഷകളും
ഞാന്‍ ഇവിടെ കുറിക്കുകയാണ്...
ഇന്ന് മുതല്‍.
ദയവു ചെയ്ത് അവയെ
കഥയെന്നോ,കവിതയെന്നോ,ലേഖനങ്ങളെന്നോ
വിളിച്ചുകളയരുത്...
നിങ്ങളുടെ അഭിപ്രായങ്ങളും,നിര്‍ദേശങ്ങളും,വിമര്‍ശനങ്ങളും
ഞാന്‍ എപ്പോഴും സ്വാഗതം ചെയ്യും.

സ്നേഹപൂര്‍വ്വം പ്രജീഷ് .